Sunday, July 17, 2011

കഥയറിയാത്തവര്‍


കിട്ടിയിരിക്കുന്ന ടോക്കണുമായി  അയാല്‍ ഡോക്ടറുടെ റൂമിനടുത്തേക്കു മെല്ലെ നടന്നു..
ഡോക്ടറുടെ റൂം രണ്ടാമത്തെ നിലയില്‍ ആണ്‌. അയാള്‍ മെല്ലെ പടികള്‍ കയറി ഒരോ റൂമിന്റെ മുന്നിലും ഉള്ള ബോര്‍ഡില്‍ നോക്കി..
അതാ മൂന്നാമത്തേതില്‍ കിടക്കുന്നു ഡോക്ടര്‍ ജോയ്‌ വര്‍ഗീസ്‌.
മുന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഒന്നില്‍ അയാള്‍ തന്റെ  ഊഴം കാത്ത്‌ ഇരുന്നു. ഇടക്കിടെ നേഴ്സ്‌ വാതില്‍ തുറന്നു ഒരൊ പേരു വിളിക്കുന്നുണ്ട്‌. ഒരോരുത്തര്‍ ആയി അകത്തെക്കു പൊകുന്നുമുണ്ട്‌.
പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെതായ ഒരു ലോകത്തില്‍ എന്നപോലെ അവിടെ ഇരുന്നു. ആരേയും കാത്തു നില്‍ക്കാതെ സമയം ഇഴഞ്ഞു മുന്നൊട്ട്‌ നീങ്ങിക്കൊണ്ടിരുന്നു..
കുറച്ചൂടെ കഴിഞ്ഞപ്പോള്‍ നേഴ്സ്‌ പേരു വിളിച്ചു. "ശങ്കരന്‍ 50... ശങ്കരന്‍ 50 "
രണ്ട്‌ വട്ടം വിളിച്ചപ്പൊഴാണ്‌ ആ ശബ്ദം അയാളുടെ കാതില്‍ എത്തിയുള്ളൂ..
" എന്താ കാരണോരെ സ്വപ്നം കാണുകയാണോ അവിടെ ഇരുന്നു... ? "
നേഴ്സിന്റെ സുന്ദരമയ മുഖത്തുനിന്നു വന്ന പരുക്കന്‍ വാക്കുകള്‍ ശ്രദ്ധിക്കാതെ അയാള്‍ ഡോക്ടറുടെ റൂമിലേക്കു കയറി.
ഡോക്ടറുടെ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു.
നേഴ്സ്‌ ഒരു ഫയല്‍ എടുത്ത്‌ ഡോക്ടര്‍ ക്കു കൊടുത്തു. അതു വാങ്ങിച്ചു നോക്കിയിട്ട്‌ ഡോക്ടര്‍ അയാളൊടു ചോദിച്ചു
"അപ്പോ തീരുമാനത്തിനു മാറ്റമൊന്നുമില്ലല്ലോ.. എല്ലാം അതുപോലെ നടക്കട്ടെ ല്ലെ.. ?
" അതെ ഡോക്ടരെ.. "
ഫയല്‍ നേഴ്സിനെ തിരിച്ചേല്‍പിച്ച്‌ അയാളോട്‌ ഡോക്ടര്‍ പറഞ്ഞു.
" നേഴ്സിന്റെ  കൂടെ പോക്കോളൂ... "
നേഴ്സിന്റെ  കൂടെ നടക്കുമ്പൊ അയാള്‍ ചോദിച്ചു..
" ഇനിയെന്താ ചെയ്യെണ്ടെ.. ?"
"ഇന്നു ഇവിടെ അഡ്മിറ്റ്‌ ആക്കും.. നാളെ ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞ്‌ ഓപറേഷന്‍ നടത്തും. "
"അല്ല സിസ്റ്ററെ .. എന്റെ മോള്‍ ഇവിടെ കിടക്കുന്നുണ്ട്‌.. ആ മുറിതന്നെ പോരെ. ?"
"അതു പറ്റില്ല.. നിങ്ങള്‍ക്ക്‌ വേറെ റൂം ആയിരിക്കും.. "
"അതിനു വേറെ കാശ്‌ അവൂലെ സിസ്റ്റരെ.. "
നേഴ്സ്‌ അയാളെ ഒന്നു നോക്കി മൂളി.
"സിസ്റ്റര്‍ ഒരു ഉപകാരം ചെയ്യണം.. എന്റെ മോള്‍ കിടക്കുന്ന മുറിയുടെ തൊട്ടടുത്തുള്ള ഒരു മുറി ശരിയാക്കി തരാമോ.. "?
"നോക്കട്ടെ.. "
*******************

മുകളില്‍ കറങ്ങുന്ന ഫാന്‍ നോക്കി അയാള്‍ വെറുതെ കിടന്നു..
"ഞാന്‍ കഞ്ഞി വാങ്ങിച്ചു കൊണ്ട്‌ വരട്ടെ.."
അതും പറഞ്ഞ്‌ അടുത്തുണ്ടായിരുന്ന ഭാര്യ ഒരു പാത്രവുമെടുത്ത്‌ പുറത്തെക്ക്‌ പോയി.
അയാള്‍ ആലോചിക്കയായിരുന്നു.. ഭാഗ്യത്തിനാണ്‌ മോള്‍ കിടക്കുന്ന മുറിയുടെ അടുത്തു തന്നെ ഈ മുറിയും കിട്ടിയത്‌. രണ്ടു പേരേയും നോക്കാന്‍ ഒരാള്‍ അല്ലെ ഉള്ളൂ..
ഒരു പനിയും വിറയലും അതായിരുന്നു അയാളുടെ മകളുടെ അസുഖത്തിന്റെ തുടക്കം.
പിന്നെ പിന്നെ അതു കാഴ്ചയെ ബാധിക്കും എന്നായി. കണ്ണിനു അടിയന്തിരമായി ഒരു ഓപറേഷന്‍.
എങ്കില്‍ മകളുടെ കാഴ്ച തിരിച്ചു കിട്ടും. കൂലി പണിക്കാരനായ അയാള്‍ക്കു അതിന്റെ  ചെലവു താങ്ങാവുന്നതിനും അപ്പുറമായിരുന്നു..
കൌമാരം വിട്ടു യൌവനത്തില്‍ എത്തി നില്‍ക്കുന്ന ആകെയുള്ള ഒരു മോളുടെ കാഴ്ച ഇല്ലാതാവുന്നത്‌ അയാള്‍ക്ക്‌ സഹിക്കുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയാണു മകളെ കാണിച്ച ഡോക്ടര്‍ വഴി അയാളുടെ വൃക്ക മറ്റൊരാള്‍ക്ക്‌ ദാനം ചെയ്ത്‌ മകളുടെ ഓപറഷണ്റ്റെ ചെലവു നടത്താം എന്നു അയാള്‍ തീരുമാനിച്ചത്‌.
ആദ്യം അയാളുടെ മകളുടെ ഓപറേഷന്‍ നടന്നു. വിജയകരമയിരുന്നു എന്നു ഡോക്റ്റര്‍ അറിയിച്ചു.
ഒരു ദിവസം കഴിഞ്ഞാല്‍ കണ്ണിന്റെ  കെട്ടഴിക്കാം എന്നും.
അടുത്ത ദിവസം അയാളുടെ ഓപറേഷന്‍ ആയിരുന്നു.
മകളുടെ കാഴ്ച ശരിയായല്ലൊ എന്ന സന്തോഷത്താല്‍ അയാല്‍ ഓപറേഷന്‍ തീയറ്ററിലെക്ക്‌...
കണ്ണൂകെട്ടി കിടക്കുന്ന മകളെ തനിച്ചാക്കി ആ അമ്മ അയാളുടെ ഒപറേഷന്‍ നടക്കുന്നതിണ്റ്റെ മുറിയുടെ മുന്നില്‍ വ്യാകുലമായി നിന്നു..
മണിക്കൂറുകളുടെ ഇടവേളക്കു ശേഷം ഡോക്ടര്‍ പുറത്തെക്കു വന്നു.
നിസ്സംഗയായി ഇരിക്കുന്ന ആ അമ്മയൊട്‌ ഡോക്ടര്‍ പറഞ്ഞു..
"നിങ്ങള്‍ റൂമിലേക്കു പൊയ്ക്കോളൂ.. വിവരം പറയാന്‍ ആയിട്ടില്ല.. "
***************************

മുറിയിലിരിക്കുന്ന അമ്മയോട്‌ നഴ്സ്‌ വന്നു പറഞ്ഞു. " കണ്ണിണ്റ്റെ ഡോക്ടര്‍ വിളിക്കുന്നു. "
വേഗം ആ അമ്മ ഡോക്ടറുടെ മുറിയില്‍ എത്തി... ഡോക്ടര്‍ പറഞ്ഞു കുറെ കാര്യങ്ങള്‍ ... എല്ലാം ആ അമ്മയ്ക്ക്‌ മനസ്സിലായില്ല..
പക്ഷെ കത്തിക്കൊണ്ടിരിക്കുന്ന ആ മനസ്സിലെക്ക്‌ കുറച്ച്‌ തീപ്പൊരിയായി കുറച്‌ കാര്യങ്ങല്‍ തറച്ചു..
തങ്ങളുടെ താങ്ങും തണലും നഷ്ടമായിരിക്കുന്നു..
ഓപറേഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്നെ ആ അച്ചന്‍ എല്ലാരേയും വിട്ടുപൊയിരിക്കുന്നു..
അതുകൊണ്ട്‌ വൃക്കയുടെ കാഷ്‌ ഉണ്ടാവില്ല.. മകളുടെ ഓപറേഷണ്റ്റെ കാശ്‌ പെട്ടെന്നുതന്നെ അടക്കണം.
ആ അമ്മ കരഞ്ഞു പറഞ്ഞു. അവസാനത്തെ വഴിയാണു ഇപ്പൊ അടഞ്ഞത്‌.. ഇനി എന്നെക്കൊണ്ട്‌ ഒന്നിനും കഴിയില്ല..
കുറചു നേരം ആലോചിച്‌ ഡോക്ടര്‍ പറഞ്ഞു.. "ഒകെ.. ഞാന്‍ ശരിയാക്കാം എന്നു നോക്കട്ടെ.. "
അപ്പോഴേക്കും ആ അമ്മയുടെ ബോധം മറയാനുള്ള തുടക്കത്തിലായിരുന്നു..
ആ അമ്മയെ പെട്ടെന്നുതന്നെ ഡ്രിപ്‌ കൊടുക്കന്‍ ഡോക്ടര്‍ നിര്‍ദേശിച്ചൂ.
****************
സമയം രാത്രി ഏറെ വൈകിയിരുന്നു.. ഡോക്ടര്‍ കണ്ണു കെട്ടി കിടക്കുന്ന ആ മകളുടെ മുറിയിലേക്കു വന്നു..
അവളുടെ അമ്മ ഇപ്പൊഴും ബോധ രഹിതയായി വേറെ ഒരു മുറിയില്‍ കിടക്കുന്നതിനാല്‍ ആ മകള്‍ തനിച്ചെ ഉണ്ടായിരുന്നുള്ളൂ...
ഡ്യുട്ടിയില്‍ ഉള്ള്‌ നഴ്സ്‌ അവരുടെ മുറിയില്‍ നല്ല ഉറക്കവും.
ഡോക്ടര്‍ വന്നത്‌ അപ്പോഴെ ആ മകള്‍ അറിഞ്ഞു..
" നാളെ കണ്ണിന്റെ കെട്ട്‌ അഴിക്കേണ്ടതല്ലെ.. അതിനാല്‍ ഒരു ഇഞ്ചെക്ഷന്‍ ഉണ്ട്‌.. "
ഡോക്ടര്‍ കൈയില്‍ കരുതിയ സിറിഞ്ചിലെ മരുന്ന്‌ അവളില്‍ കുത്തിവച്ചു..
ചെറിയ ഒരു മയക്കം പൊലെ.. അവള്‍ ഒരു അലസ്യത്തിലേക്കു വീണു..
ഉണര്‍ന്നപ്പോള്‍ ശരീരം ആസകലം വേദന .. സമയം എത്ര ആയെന്നു പോലും അറിയില്ല.. റൂമില്‍ ആരും ഇല്ല എന്നു മനസ്സിലായി.. ഡോക്ടര്‍ എപ്പോഴാണാവോ പോയത്‌.. ഒന്നും അവള്‍ അറിഞ്ഞില്ല.. ശരീരത്തിണ്റ്റെ വേദന അവിടവിടെയുള്ള നീറ്റല്‍...

സ്ഥാനം മാറി കിടക്കുന്ന ഉടു വസ്ത്രം അവള്‍ നേരെയാക്കി ഇട്ടു.. 
ഉറക്കത്തില്‍ വല്ലതും സംഭവിച്ചതാവാം.. അല്ലെങ്കില്‍ ഇന്നലെ കുത്തിവച്ച മരുന്നു കാരണമാവാം.. അതായിരുന്നു അവളുടെ മനസ്സില്‍...
അവള്‍ അറിയുന്നില്ലല്ലൊ അവളുടെ ഓപറേഷനു ചെലവായ കാശ്‌ ഡോക്ടര്‍ അവളില്‍ നിന്നു തന്നെ ഈടാക്കിയതാണെന്നു..
അവളുടെ മനസ്സില്‍ അപ്പോള്‍ നാളെയുടെ കാഴ്ചയുടെ തിരിച്ചു വരവിന്റെ  ആഹ്ളാദത്തിലായിരുന്നു..
അവള്‍ മനസ്സുകൊണ്ട്‌ ഒന്ന് ഉറചിരുന്നു.. ഞാന്‍ ആദ്യം കാണേണ്ടത്‌ തന്റെ കാഴ്ചക്കു വേണ്ടി ത്യാഗം ചെയ്ത തന്റെ അച്ചനെ തന്നെ..
അവള്‍ നേരം വെളുക്കാന്‍ സമയത്തിണ്റ്റെ സൂചിക്കു കാതോര്‍ത്തിരുന്നു... തൊട്ടടുത്ത്‌ നിസ്സഹായമായ അവളുടെ അച്ഛന്റെ ആത്മാവും...

Saturday, July 9, 2011

കുഞ്ഞാറ്റ

"ര്‍ണീം.... ര്‍ണീം.... ര്‍ണീം.... "
കുറച്ചു നേരത്തെ ബെല്‍ നു ശേഷം അവന്‍ ഫോണ്‍ എടുത്തു ..
"ഹെലോ "
" മോനെ അമ്മയാടാ .. മോന്‍ എഴുന്നേറ്റോ.. "
ഹോ ഉറക്കത്തില്‍ നിന്നും ഞെട്ടി  എഴുന്നെല്പിച്ചിട്ടു അമ്മയുടെ ഒരു കുശലാന്വേഷണം.
മറുപടിയായി ഒരു മൂളല്‍ മാത്രം കൊടുത്തു അവന്‍ ...
"മോനെ നമ്മുടെ കുഞ്ഞാറ്റ മരിച്ചു പോയി.. ഇന്ന് പുലര്‍ച്ചയ്ക്ക് .. "

അത് കേട്ടയുടനെ അവന്റെ എല്ലാ ഉറക്കവും പോയി ..
ബെഡില്‍ അവന്‍ എഴുന്നേറ്റിരുന്നു .. റൂമിലെ ലൈറ്റ് ഓണ്‍ ചെയ്തു .. സമയം 7 മണി ആവുന്നേയുള്ളൂ.. വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടക്കുകയാണ് മറ്റുള്ള കൂട്ടുകാരെല്ലാം .. വെള്ളിയാഴ്ചയാണ് അവനും കൂട്ടുകാര്‍ക്കും ലീവ് ദിവസം .. 6 per ഒരുമിച്ച് കിടന്നുറങ്ങുന്ന ചെറിയ ഒരു ഫ്ലാറ്റ് .. അതില്‍ ഒരുവന്‍ ആണ് അവന്‍. ഓരോരുത്തരും അവരവരുടെ ബെഡ് മാത്രം സ്വന്തം ലോകമായി കഴിയുന്ന ദുബൈയിലെ ഒരു സാധാരണ ഫ്ലാറ്റ് . അവിടെയാണ് അവനും കൂട്ടുകാരും താമസിക്കുന്നത്

" എന്താ പറ്റിയെ ..? അവള്‍ക്കു ഒന്നും ഉണ്ടായിരുന്നില്ലല്ലോ.. പെട്ടെന്ന്  ഇങ്ങനെ.. ? "
" അറിയില്ല .. ഞാന്‍ അവിടെ വരെ ഒന്ന് പോയിട്ട് വരാം ... പിന്നെ വിളിക്കാം ... "
അതും പറഞ്ഞ അമ്മ ഫോണ്‍ കട്ട്‌ ചെയ്തു ..
അപ്പൊ കഴിഞ്ഞ ലീവ് നു പോയിട്ട് തിരിച്ചു വരുമ്പോള്‍ കുഞ്ഞാറ്റ എന്നോട് പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സില്‍
"ബേ ഉവൈക്ക് ലുള് ബേ "
അവളുടേത്‌ മാത്രമായ ഒരു ഭാഷ .. ഇനി എപ്പോ കാണും എന്നായിരിക്കും അവള്‍ ചോദിച്ചത് ..
കുഞ്ഞാറ്റ.. നല്ല ഓമനത്തം തുളുമ്പുന്ന മുഖമുള്ള 10 വയസ്സ് പ്രായമുള്ള ഒരു മാലാഖ .. അവള്‍ക്കു കേള്‍വിക്ക് മാത്രേ കുഴപ്പമില്ലാതുള്ളൂ ..
സംസാരിക്കാന്‍ കഴിയാത്ത .. ബുദ്ധി കുറച് പുറകിലോട്ടുള്ള ഒരു കൊച്ചു പെണ്‍കുട്ടി .. ആദ്യത്തെ 2 മക്കള്‍ക്ക്‌ ശേഷം 20 വര്‍ഷത്തിനു ശേഷം ആഗ്രഹിക്കാത്ത നേരത്ത് അച്ഛനും അമ്മയ്കും ഉണ്ടായ കുഞ്ഞു വാവ.. പ്രായം ചെന്ന സമയത്ത് ഉണ്ടായ കുഞ്ഞു  ആയതുകൊണ്ടാണോ അതോ ദൈവം ശിക്ഷയായി ഭൂമിയില്‍ പിറവി കൊള്ളിച്ചതാണോ എന്നറിയില്ല .. മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു കുഞ്ഞാറ്റ .. അവളുടെ വീട്ടുകാരോടും പിന്നെ തൊട്ടടുത്തുള്ള അവന്റെ വീട്ടുകാരോടും മാത്രം ഇടപഴുകുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നവള്‍ ..
പൂമ്പാറ്റയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നവള്‍.. എപ്പോഴും പൂമ്പാറ്റയ്ക്ക്  വേണ്ടി അവനോടു വാശി പിടിചിരുന്നവള്‍.. പൂമ്പാറ്റയെപ്പോലെ ആയുസ്സും കുറഞ്ഞിരുന്നോ അവള്‍ക്കു .. അല്ലെങ്കില്‍ അവളുടെ അമ്മയുടെ കണ്ണ് നീരിനു ഒരു താത്കാലിക വിരാമത്തിനു ദൈവം തന്നെ അവളെ തിരിച്ചു വിളിച്ചതോ..?

പെട്ടെന്നായിരുന്നു അവന്റെ പുറത്ത് ഒരു അടി വീണത് .. കൂടെ ദേഷ്യത്തോടെയുള്ള ഒരു മുറുമുറുപ്പും
" ഡാ എന്ത് പണ്ടാരമടങ്ങാനാ ഇത്ര രാവിലെ ലൈറ്റ് ഉം ഇട്ടിട്ടു ബെഡില്‍ ഇരുന്നു പിറു പിറുക്കുന്നെ..? നാശം ആകെയുള്ള വെള്ളിയാഴ്ചയും ഇവന്‍ പണ്ടാരമടക്കുമല്ലോ.. "
അവന്‍ പെട്ടെന്ന് ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലേക്ക് കിടന്നു .. ദു:ഖങ്ങളും സന്തോഷങ്ങളും എല്ലാം പ്രകടിപ്പിക്കാന്‍ ആകെ ഒരു ബെഡ് സ്പേസ് മാത്രമുള്ള അവന്‍ അവന്റെ തലയിണയില്‍ മുഖം പൂഴ്ത്തി കിടന്നു .. മനസ്സില്‍ ദു:ഖം കടിച് അമര്ത്തിക്കൊണ്ട്..

കുറച്ച് കഴിഞ്ഞപ്പോള്‍  അമ്മയുടെ ഫോണ്‍ വീണ്ടും വന്നു ..
" കുഞ്ഞാറ്റയോടൊപ്പം  അവളുടെ അമ്മയും പോയേടാ.. ഇന്നലെ ചോറില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നത്രേ.. "
അമ്മയുടെ കരച്ചില്‍ കാരണം പിന്നെ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല .. ഫോണ്‍ കട്ട്‌ ചെയ്തു ... അമ്മയ്ക്ക് അത്ര കാര്യമായിരുന്നു അവളെ ... 
എന്തിനായിരിക്കും കുഞ്ഞാറ്റയുടെ അമ്മ അങ്ങനെ ചെയ്തത് .. ഇത്ര വര്‍ഷം കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്നിട്ട് .. ഇപ്പൊ എന്തിനു ഇങ്ങനെ..?
പ്രായം വളരെ കഷ്ടപ്പെടുത്തിയുരുന്നു കുഞ്ഞാറ്റയുടെ അമ്മയെ .. ഇനി തന്റെ കാല ശേഷം അവളുടെ അവസ്ഥ ആലോച്ചിചിട്ടവുമോ..? ബാലികമാര്‍പ്പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് തന്റെ കാല ശേഷം ബുദ്ധിമാന്ദ്യമുള്ള അവള്‍ സുരക്ഷിതയയിരിക്കില്ല എന്ന തോന്നലോ ..?
ഇങ്ങനെ നാം അറിയാതെ അവര്‍പോലും അറിയാതെ എത്ര കുഞ്ഞാറ്റമാര്‍ ഈ ലോകത്തോട്‌ വിട പറയുന്നുണ്ടാവും..

Thursday, July 7, 2011

ഇരതേടും മനസ്സ്

ചൂട് ചായയുടെ മേമ്പൊടിയായി പത്രം മറിച്ചിട്ട് നോക്കുകായിരുന്നു അയാള്‍ .. മുഴുവന്‍ പേജ് ഉം മറിച്ചിട്ട് നോക്കി .. ഇല്ല .. ഇന്നും പ്രതീക്ഷിച്ച വാര്‍ത്തകള്‍ ഒന്നുമില്ല..  ഹോ ഈ ലോകം നന്നായോ..? ഈ പീഡന വിദഗ്ദര്‍ ഒക്കെ എവിടെ പോയി..? എല്ലാവരും നന്നാവാന്‍ തീരുമാനിച്ചോ..? പത്രം ഒന്നുകൂടി മറിച്ചിട്ട് നോക്കി അയാള്‍.. ഹാവൂ ഭാഗ്യം.. അതാ കിടക്കുന്നു ഒരു വാര്‍ത്ത .. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ആരോ പീഡിപ്പിച്ചു ... ഒരു എപിസോഡ് നുള്ള വകയായി. പത്രം മടക്കിവച്ച് വേഗം പോകാന്‍ റെഡി ആവുക തന്നെ.. പത്രം മടക്കി മേശപ്പുറത്ത് വച്ചു .. അപ്പൊ ഒരു കഷ്ണം പേപ്പര്‍ ആ പേപ്പറിന്റെ  ഒരു പേജില്‍ നിന്നും അടര്‍ന്നു വീണു ... ഹോ ഇപ്പോഴത്തെ പേപ്പര്‍ ഒക്കെ ഒന്നിനും കൊള്ളില്ല .. പുതിയ പേപ്പര്‍ ന്റെ മണവുമില്ല ഗുണവുമില്ല.. എന്നാണാവോ ഇനി ഇതൊക്കെ നേരയാവുക ...
ക്യാമറയും എടുത്ത് പേപ്പറില്‍ കണ്ട അഡ്രസ്‌ ലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് അമ്മയുടെ പിന്നില്‍ നിന്നുള്ള വിളി .

" എവിടെക്കാ മോനെ രാവിലെതന്നെ ...? "

" ഞാന്‍ കുറച്ച്  വൈകും .. ഒരു ന്യൂസ്‌ തയ്യാറാക്കി അത് കൊടുത്തിട്ടേ വരൂ.."

അമ്മയുടെ മുഖഭാവം നോക്കാതെ അയാള്‍ വേഗം നടന്നകന്നു ...
അമ്മ വേഗം അകത്തേക്ക് പോയി മേശപ്പുറത്ത് നോക്കി ...
കഴിക്കാനും കുടിക്കാനും  കൊടുത്തതൊക്കെ അവിടത്തന്നെ ഉണ്ട് ...

" ന്റെ ഭഗവാനെ ചതിച്ചോ. " അങ്ങനെ ഒരു ആര്‍ത്ത നാദം മാത്രേ ആ അമ്മയുടെ തൊണ്ടയില്‍ നിന്ന് വന്നുള്ളൂ.. അപ്പോഴേക്കും തളര്‍ന്നു ഇരുന്നു പോയി.. പ്രായം ശരീരത്തെ തോല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു ..
*  *  *   *    *   *  *   **  *  *   *    *   *  *   *
വളരെ കഷ്ടപ്പെട്ടാണെങ്കിലും അയാള്‍ ആ അഡ്രസ്‌ ഇല്‍ പറഞ്ഞ വീട്  കണ്ടു പിടിക്ക തന്നെ ചെയ്തു ...
വീടിന്റെ മുറ്റത്ത്‌ ഒരു ചെറിയ കുട്ടി കളിച്ചു കൊണ്ടിരിക്കുന്നു . അയാളെ കണ്ടപാടെ കുട്ടി പേടിച്ചു അമ്മേ... എന്നും വിളിച്ചും കൊണ്ട്  വീടിനകത്തേക്ക് ഓടി... കുറച്ച് കഴിഞ്ഞപ്പോ പ്രായമായ ഒരു സ്ത്രീ ആ കുട്ടിയുടെ കൈയും പിടിച്ച പുറത്തേക്കു വന്നു ...

" ഇവിടെ ആരുമില്ല.. ഇവിടെ ഒന്നുമില്ല.. " കുറച്ച്  ദേഷ്യത്തോടെ പറഞ്ഞു...
"ഞാന്‍ പത്രത്തില്‍ നിന്ന് വരികയാ.. മോളെ ഒന്ന് കാണണം കുറച്ച്  വിവരങ്ങള്‍ ശേഖരിക്കണം "
അവര്‍ അവനെ രൂക്ഷമായൊന്നു നോക്കി ...
ഇവര്‍ എന്താ പത്രക്കാരെ കണ്ടിട്ടില്ലേ...
അയാളെ അമ്പരപ്പിച്ചുകൊണ്ട് പെട്ടെന്ന് ആ സ്ത്രീ നിലവിളിച്ചു ...

" ഓടിവായോ... ഓടിവായോ ...."
അതുവരെ ആരോരുമില്ലാത്ത ആ വീട്ടു മുറ്റത്ത്‌ ചുറ്റുമുള്ള ആള്‍ക്കാര്‍ നിറഞ്ഞു ...
കുറച്ച്  ചെറുപ്പക്കാര്‍ വന്നു അവനെ ആ മുറ്റത്ത്‌ നിന്ന് വലിച്ചിഴച്ചു വഴിയരികിലേക്ക് തള്ളി ..
അപ്പോള്‍ അയാള്‍ ആക്രോശിച്ചു " ഞാന്‍ പത്രക്കാരനാ.. എന്നെ തൊട്ടുകളിച്ചാല്‍ വിവരം അറിയുമേ ....
പിടിച്ചു തള്ളുന്നതിനിടയില്‍ ഇട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ അലങ്കോലമായിരുന്നു.അയാള്‍ ചുറ്റും കൂടിയവരെ നോക്കി . എല്ലാരുടെ കണ്ണിലും സഹതാപം ..കൂടി നിന്നവരില്‍ പ്രായമായ ഒരാള്‍ പറഞ്ഞു..

" പാവം ഏതോ നല്ല വീട്ടിലെ ആണെന്ന് തോന്നുന്നു .. "
അപ്പൊ മറ്റൊരാള്‍ കുറച്ച്  ദേഷ്യത്തോടെ ... 

"എവിടത്തെ ആയാലെന്താ... സുഖമില്ലെങ്കില്‍ വീട്ടിനുള്ളില്‍ പൂട്ടിയിടണം .. ഇങ്ങനെ ആള്‍ക്കാരെ ഇടങ്ങേരാക്കാന്‍   അഴിച്ചു വിടണോ ..?"
കൂടി നിന്നവരില്‍ ഒരുത്തന്‍ അയാളോട് പറഞ്ഞു .. " ഇവിട ഇങ്ങനെ കറങ്ങി നടക്കാതെ വേഗം പോയെ.. ഹും .. വേഗം പോയെ...."
അപ്പോള്‍ അയാള്‍ ചിന്തിക്കയായിരുന്നു ... ഇവര്‍ക്കൊക്കെ എന്താ പറ്റിയെ .. പത്രക്കരെയൊന്നും പണ്ടത്തെപ്പോലെ പേടിയില്ലതയോ ആള്‍ക്കാര്‍ക്ക് ..?
*  *  *   *    *   *  *   **  *  *   *    *   *  *   *
അയാള്‍ വീട്ടിലെതുംപോഴേക്കും നേരം വളരെ വൈകിയിരുന്നു ... അമ്മ വീടിന്റെ മുന്‍പില്‍ത്തന്നെ കാത്തു നില്‍പ്പുണ്ട്... കീറിപ്പറിഞ്ഞ അയാളുടെ വേഷം കണ്ടു അമ്മ ആത്മഗദം കൊണ്ടു...

" ഭഗവാനെ ചെലവാക്കിയ പൈസയൊക്കെ വെറുതെ ആയോ.. ഇനി ആരെയാണാവോ ഞാന്‍  ഇവനെ കാണിക്കേണ്ടത് ...?"

Sunday, July 3, 2011

സൌഹൃദ കൂട്ടം

ഒറ്റപ്പെടലിന്റെ നെടുവീര്‍പ്പിനിടയില്‍
ആഘോഷങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും
അവധി നല്‍കി പിന്‍വലിഞ്ഞപ്പോള്‍
ചിതലരിച്ച മനസ്സിലേക്ക്
കയറിക്കൂടിയതയിരുന്നു അവര്‍ ..
സ്നേഹത്തിന്റെ സൌഹൃദത്തിന്റെ
അമൂല്യ നിധി കാത്തു സൂക്ഷിക്കുന്നവര്‍ ..
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും
സൌഹൃദ സമൃദ്ധമായ ദിനങ്ങള്‍ ..
അതിനിടയില്‍ എപ്പോഴാണാവോ
അവന്‍ മാത്രം തിരിഞ്ഞു നടന്നത്...
സൌഹൃദത്തിലും വര്‍ഗബോധത്തിന്റെ
ലഹരി സിരകളില്‍ ഓടിയപ്പോഴോ ..
പറഞ്ഞു പിന്തിരിപ്പിക്കാന്‍ ആകുമ്പോഴേക്കും
തന്പോരിമയുടെ ചാപല്യവും
വര്‍ഗബോധത്തിന്റെ ലഹരിയും
അവനെ കാര്‍ന്നു തിന്നിരുന്നു ..
ഒപ്പം പകര്‍ച്ച വ്യാധിയാല്‍ കുറച്പേര്‍ക്ക് കൈമാറിയും
ഒരു പ്രാര്‍ത്ഥനമാത്രം .. എന്നും ദൈവം അവനെ രക്ഷിച്ചിടട്ടെ..
പിന്തിരിഞ്ഞു പോയവര്‍ പോകേണ്ടവര്‍ ..
എത്രപേര്‍ കൂടെയുണ്ട് എന്നതിലല്ല പ്രധാനം
മനസ്സ് മനസ്സിലാക്കാനുള്ള
ഒരാളെങ്കിലും ഉണ്ടോ എന്നതാണ് ..
യാത്ര തുടരുകയാണ് ..
സൌഹൃദത്തിന്റെ.. കൂട്ടായ്മയുടെ..
കൊഴിഞ്ഞു പോകാന്‍ ഇനിയെത്രപേര്‍..
അറിയില്ലയെങ്കിലും തുടരുകയാണീ യാത്ര
ചെയ്തു തീര്‍ക്കാനായ്‌ ഒരുപാടു കാര്യങ്ങള്‍ ബാക്കിയുണ്ട് ..
സൂക്ഷിക്ക നിങ്ങള്‍ നിങ്ങള്‍ക്കിടയിലെ
വര്‍ഗബോധത്തിന്‍ ലഹരിയാല്‍ 
വ്രണങ്ങള്‍ ഉണ്ടാക്കുന്നവരെ ...